2016, മാർച്ച് 8, ചൊവ്വാഴ്ച

സഭയും ദണ്ഡവിമോചനവും

                          
  പാപത്തിന്‍റെ കുറ്റവും അത് അർഹിക്കുന്ന നിത്യശിക്ഷയും കൗദാശിക പാപമോചനത്തിലൂടെ ഇളച്ചു കിട്ടുമെങ്കിലും ക്ഷമിക്കപ്പെട്ടുകഴിഞ്ഞ  പാപങ്ങൾക്കും    ദൈവനീതിയെ തൃപ്തിപ്പെടുത്തേണ്ടതിന്,  ജീവിതകാലത്തോ മരണശേഷമോ ഒരു ശിക്ഷ നാം അനുഭവിക്കേണ്ടതായിട്ടുണ്ട്. കുമ്പസാരത്തിൽ 
നമ്മുടെ പാപങ്ങൾ മോചിക്കപ്പെടുന്നു. എന്നാൽ,  പാപകടങ്ങൾ (കാലികശിക്ഷ) അവശേഷിക്കുന്നു. ഇതിന് നാം പരിഹാരം ചെയ്യണം. അതായത്, പാപത്തിനു രണ്ടു പരിണിതഫലങ്ങളാണ് ഉള്ളത്. പാപം ദൈവത്തോടുള്ള ബന്ധവും സൃഷ്ടികളോടുള്ള ബന്ധവും തകർക്കുന്നു. കുമ്പസാരിക്കുമ്പോൾ ദൈവവുമായുള്ള  ബന്ധം പുനസ്ഥാപിക്കപ്പെടുന്നു. അതിനാൽ , നിത്യശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നു. എന്നാൽ, ഓരോ പാപവും, ലഘുവായതു പോലും, സൃഷ്ടികളോടുള്ള ബന്ധം തകർക്കുന്നതിനാൽ അതുമൂലമുള്ള പാപകടങ്ങൾക്ക് നാം പരിഹാരം ചെയ്യണം. കൂടാതെ, പാപമോചനം ലഭിച്ചാലും പാപത്തിലേയ്ക്കുള്ള ചായ്‌വ് നില നിൽക്കുന്നതിനാൽ, വീണ്ടും പാപം ചെയ്യാതിരിക്കാൻ ശക്തി ലഭിക്കുന്നതിനും പരിഹാരം ആവശ്യമാണ്‌.
                                   ഈ പരിഹാരം ജീവിതകാലത്ത് നാം ചെയ്തില്ലെങ്കിൽ, മരണശേഷം ശുദ്ധീകരണസ്ഥലം എന്നുവിളിക്കപ്പെടുന്ന അവസ്ഥയിൽ നാം ശുദ്ധീകരിക്കപ്പെടേണ്ടിവരും.   ജീവിതകാലത്തുതന്നെ ഈ പരിഹാരം ചെയ്യുന്നതാണ് ഉത്തമം.
നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും സഹനങ്ങളും പ്രാർത്ഥനകളും ജീവിതകടമകളുടെ നിർവഹണവുമൊക്കെ നല്ല നിയോഗത്തോടെ ചെയ്യുന്നത് പരിഹാരമാണ്. പല വിശുദ്ധരും തങ്ങളുടെ ശരീരത്തെ പീഡിപ്പിച്ചുപോലും പരിഹാരം ചെയ്തിരുന്നു.
                   ഈ പരിഹാരം എളുപ്പമാക്കാൻ സഭ                  നമുക്കു നല്കുന്ന സഹായമാണ്  ദണ്ഡവിമോചനം.
 നമ്മുടെ പാപകടങ്ങൾക്ക്  പരിഹാരമായി സഭ ചില ചെറിയ പ്രാർഥനയോ (കൊന്ത, കുരിശിന്റെ വഴി തുടങ്ങിയവ) പരിഹാരപ്രവൃത്തിയോ ചെയ്യാൻ ആവശ്യപ്പെടുകയും അതു നാം ചെയ്യുമ്പോൾ ബാക്കി സഭ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു. അതായത്, സഭയ്ക്ക് ഒരു വലിയ "ആത്മീയ നിക്ഷേപ"മുണ്ട്; ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും യോഗ്യതയാലും പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും പ്രാർത്ഥനയുടേയും സത്കർമ്മങ്ങളുടേയും യോഗ്യതയാലും സമ്പാദിച്ചതാണ് ഈ ആത്മീയ നിക്ഷേപം. ഇതിൽനിന്നും ഒരു ഓഹരി നല്കിക്കൊണ്ടാണ് സഭ, സഭാമക്കളുടെ പാപകടങ്ങൾ വീട്ടുന്നത്.
                                 ചുരുക്കത്തിൽ,   കുമ്പസാരത്തിൽ മോചിപ്പിക്കപ്പെട്ട  പാപങ്ങളുടെ  പാപകടങ്ങൾക്കുള്ള     പരിഹാരം എളുപ്പമാക്കുന്നതിന്  (ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ)  സഭ   നിർദേശിക്കുന്ന  ചെറിയ പ്രാർഥനയോ പരിഹാരപ്രവൃത്തിയോ ചെയ്യുമ്പോൾ,  സഭ തന്റെ ആത്മീയ ഭണ്ഡാരം തുറന്ന് അതിന്റെ ഓഹരി നല്കി, പാപകടങ്ങൾ വീട്ടിക്കൊണ്ട് സഭ വിശ്വാസിക്കു നല്കുന്ന താൽക്കാലിക ശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം.

                      അതായത്, ക്രിസ്തുവിന്റെയും വിശുദ്ധരുടേയും അതിരറ്റ യോഗ്യതകൾ പരിഗണിച്ച് നമുക്ക് സഭ വഴി പാപകടങ്ങൾക്ക് ദൈവതിരുമുൻപാകെ (പൂർണ്ണമായോ ഭാഗികമായോ)  കിട്ടുന്ന ഇളവു ചെയ്യലാണ്  ദണ്ഡവിമോചനം. (തീക്ഷ്ണമായ സ്നേഹത്തിൽനിന്നു പുറപ്പെടുന്ന മാനസാന്തരത്തിന്, ഒരു ശിക്ഷയും അവശേഷിക്കാത്ത വിധം പാപിയുടെ സമ്പൂർണ്ണമായ ശുദ്ധീകരണം നേടാൻ കഴിയും.
പൂർണ്ണ ദണ്ഡവിമോചനം
   ഇതുവഴി പാപത്തിന്റെ കാലിക ശിക്ഷയിൽനിന്നും പൂർണ്ണമോചനം ലഭിക്കുന്നു.  പൂർണ്ണദണ്ഡവിമോചനം ലഭിച്ച ഉടനെ ഒരാൾ മരിച്ചാൽ ആ വ്യക്തി ശുദ്ധീകരണാവസ്ഥ കൂടാതെ സ്വർഗ്ഗത്തിലെത്തുന്നതാണ്.
      ഒരാൾക്ക്  ഒരുദിവസം ഒരു പ്രാവശ്യം മാത്രമേ  പൂർണ്ണദണ്ഡവിമോചനം സ്വീകരിക്കാനാവു.  എന്നാൽ മരണശയ്യയിൽ ആയിരിക്കുന്നവർക്ക് ഒന്നിൽക്കൂടുതൽ പ്രാവശ്യം പൂർണ്ണദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്.
പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള വ്യവസ്ഥകൾ
1. ദണ്ഡവിമോചനം പ്രാപിക്കണമെന്നുള്ള ഉദ്ദേശം (നിയോഗം) ഉണ്ടായിരിക്കണം.
2.  പ്രസാദവര അവസ്ഥയിലായിരിക്കണം. (കുമ്പസാരിച്ചു കുർബാന സ്വീകരിക്കണം)
3.  പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി 1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വസ്തുതി ചൊല്ലി കാഴ്ച വെയ്ക്കണം.
4.  ദണ്ഡവിമോചനം പ്രാപിക്കുന്നതിന് സഭ ആവശ്യപ്പെടുന്ന പ്രവൃത്തി ചെയ്യുക. (ആരാധന, ജപമാല ചൊല്ലൽ, ബൈബിൾ വായന തുടങ്ങിയവ)
5. ലഘുപാപങ്ങളിൽ നിന്നുപോലും വിടുതൽ ഉണ്ടായിരിക്കണം.

പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

1. a) ആരാധന  - പരിശുദ്ധ കുർബാനയുടെ മുൻപിൽ ഒരു മണിക്കൂർ ആരാധിക്കുക
 b)കുരിശിന്റെ വഴി  - പള്ളിയിൽ  നടത്തുക.  ഓരോ സ്ഥലത്തേക്കുമുള്ള യാത്ര (movement)  ഉണ്ടായിരിക്കണം
 c) ജപമാല - സമൂഹമായി ഉച്ചത്തിൽ ചൊല്ലുക.  (പള്ളി, കുടുംബം, പൊതുപ്രാർഥനാലയങ്ങൾ, ഭക്ത സംഘടനകൾ)
 d) വി.ഗ്രന്ഥ പാരായണം - അര മണിക്കൂർ നേരമെങ്കിലും വി.ഗ്രന്ഥം വായിക്കുക, ധ്യാനിക്കുക

2.  ഇടവക ദേവാലയ സന്ദർശനം

      a)  ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ ദിനവും പള്ളിയോ അൾത്താരയോ കൂദാശ ചെയ്യുന്ന ദിവസവും പള്ളി സന്ദർശിച്ചു പ്രാർഥിക്കുക.
      b)    ആഗസ്റ്റ്‌ 15 ന് (മാതാവിന്റെ സ്വർഗ്ഗാരോപണം) പള്ളി സന്ദർശിച്ചു ക്രമപ്രകാരമുള്ള ആരാധന നടത്തുക
        c)   രൂപതയിലെ മെത്രാൻ ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ദിവസം തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു പ്രാർഥിക്കുക.
   d) പത്രോസ്  പൗലോസ്‌ ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ വിശ്വാസപ്രമാണം ചൊല്ലുക.
 e) പൂർണ്ണദണ്ഡവിമോചനത്തോടു കൂടിയ  പേപ്പൽ ആശീർവാദം  നിശ്ചിത തിരുനാളുകളിൽ മെത്രാന്മാർ സ്വന്തം രൂപതയിൽ നടത്തുന്നത് സ്വീകരിക്കുക. 
       f)   പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിവസം "ഭക്ത്യാ വണങ്ങുക"  എന്ന ഗീതം ആഘോഷമായി ആലപിക്കുക.
3. വിശേഷ ദിവസങ്ങളിൽ 
     a) നോമ്പു വെള്ളികളിൽ, വി. കുർബാന സ്വീകരിച്ച ശേഷം ക്രൂശിതരൂപത്തെ നോക്കി "നല്ലവനും എത്രയും മാധുര്യവാനുമായ ഈശോയെ" എന്ന ജപം ചൊല്ലുക. (മറ്റു ദിവസങ്ങളിൽ ഭാഗിക ദണ്ഡവിമോചനം)
b) ദുഃഖ വെള്ളി - ആരാധനാക്രമങ്ങളിൽ പങ്കെടുത്ത് ക്രൂശിതരൂപം ചുംബിക്കുമ്പോൾ.
 c) ദുഃഖശനി -  തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ജ്ഞാനസ്നാനവ്രതം  നവീകരിക്കുമ്പോൾ,   സ്വന്തം ജ്ഞാനസ്നാനത്തിന്റെ വാർഷികദിനത്തിൽ  ജ്ഞാനസ്നാനവ്രതം നവീകരിക്കുമ്പോൾ.
d)   കരുണയുടെ തിരുനാളിൽ കുമ്പസാരിച്ചു കുർബാന സ്വീകരിക്കുമ്പോൾ. 

(കരുണയുടെ തിരുനാൾ  ദിവസം പൂർണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിന് സാധാരണയുള്ള മറ്റു വ്യവസ്ഥകൾ -  അതായത്, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥനയോ, മറ്റു പ്രാർത്ഥനയോ ആരാധനയോ ബൈബിൾ വായനയോ ഒന്നും ആവശ്യമില്ല.  അന്നേദിവസം, പ്രസാദവരാവസ്ഥയിൽ   കുമ്പസാരിച്ചു കുർബാന സ്വീകരിക്കുന്നതു കൊണ്ടു മാത്രം പൂർണ്ണദണ്ഡവിമോചനം ലഭിക്കുനതാണ്. ഈശോ വി.ഫൗസ്റ്റീന വഴി നൽകിയ  ഒരു പ്രത്യേക വാഗ്ദാനമാണ് അത്.)

4.  പ്രത്യേക ദിനങ്ങൾ 

a)  തിരുഹൃദയത്തിരുനാൾ ദിവസം പ്രതിഷ്ഠയിൽ പങ്കെടുക്കുമ്പോൾ.

b)  രാജത്വത്തിരുനാൾ ദിവസം പ്രതിഷ്ഠാ ജപം ചൊല്ലുമ്പോൾ.
c). ജനുവരി ഒന്നിനും പെന്തക്കോസ്താ ദിനത്തിലും പരിശുദ്ധ റൂഹായുടെ ഗാനം ആലപിക്കുമ്പോൾ.
d)  വർഷാവസാനത്തിൽ "തെദേവും" (Te Deum - ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു എന്ന സ്തോത്രഗീതം)   ആലപിക്കുമ്പോൾ.

5. തിരുപ്പട്ടം, ജൂബിലി, ആദ്യകുർബാന സ്വീകരണം തുടങ്ങിയവ 


a) ആദ്യകുർബാന സ്വീകരിക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും.

b) പുത്തൻ കുർബാന ചൊല്ലുന്ന വൈദികനും അതിൽ പങ്കു കൊള്ളുന്നവർക്കും.
c) തിരുപ്പട്ട സ്വീകരണത്തിന്റെ 25, 50, 60 മുതലായ ജൂബിലി അവസരങ്ങളിൽ കുർബാന ചൊല്ലുന്ന വൈദികനും അതിൽ പങ്കു കൊള്ളുന്നവർക്കും.
d) നവസന്യാസിനികൾ നൊവീഷ്യെറ്റിൽ പ്രവേശിക്കുമ്പോഴും ആദ്യവ്രതം, നിത്യവ്രതം,  വ്രതാനുഷ്ടാനത്തിന്റെ 25,50, 60,70 എന്നീ വർഷങ്ങളിലെ ജൂബിലിയ്ക്കും.
e) പൂർണ്ണദണ്ഡവിമോചനത്തോടു കൂടിയ മാർപ്പാപ്പയുടെ ആശീർവാദം സ്വീകരിക്കുക.  (മാർപ്പാപ്പാ "urbit et orbis"  ആശീർവാദം നൽകുമ്പോൾ മാധ്യമങ്ങൾ വഴി ദർശിക്കുകയൊ ശ്രവിക്കുകയോ ചെയ്തുകൊണ്ട് പൂർണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്)
f)  മൂന്നുദിവസം മുഴുവൻ സമയധ്യാനത്തിൽ പങ്കെടുക്കുമ്പോൾ, വചനപ്രസംഗശുശ്രൂഷയിൽ പ്രധാന പ്രസംഗങ്ങൾ കേട്ട്, അതനുസരിച്ച് ജീവിക്കുവാൻ പ്രതിജ്ഞയെടുക്കുകയും അതിന്റെ സമാപനശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ.
g) ജൂബിലികളോട് അനുബന്ധിച്ച് പ്രത്യേക അവസരങ്ങളിലും സഭ ദണ്ഡവിമോചനം പ്രഖ്യാപിക്കാറു ണ്ട്.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2015, ഡിസംബർ 8 മുതൽ 2016 നവംബർ  20 വരെ കരുണയുടെ അസാധാരണ ജൂബിലി വർഷമായി  (Extraordinary  Jubilee Year of Mercy) പ്രഖ്യാപിച്ചിരിക്കയാണല്ലോ.  
  ദണ്ഡവിമോചനവ്യവസ്ഥകൾക്കു വിധേയമായി, അവരവരുടെ  രൂപതയിലോ, മറ്റെവിടെയെങ്കിലുമോ ഇതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിശുദ്ധവാതിൽ കടന്നുകൊണ്ട്  പൂർണ്ണ ദണ്ഡവിമോചനം  പ്രാപിക്കാവുന്നതാണ്.  

6. മരണസമയത്ത് 
      a) മരണസമയത്ത് അപ്പസ്തോലിക ആശീർവാദം സ്വീകരിക്കുക.  എന്നാൽ,അതിനുള്ള അവസരമില്ലെങ്കിൽ കുരിശുരൂപം മുത്തിക്കൊണ്ട് ആസന്നമരണന് ആ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. അതിന്, ജീവിതകാലത്ത് ഏതെങ്കിലും പ്രാർത്ഥന പതിവായി ചൊല്ലിയിരിക്കണം എന്ന വ്യവസ്ഥയുണ്ട്.  പൂർണ്ണ ദണ്ഡവിമോചനം  പ്രാപിക്കാൻ വേണ്ട സാധാരണ വ്യവസ്ഥകൾ ഈ അവസരത്തിൽ ബാധകമല്ല. അന്നേദിവസം ഒന്നിലധികം  ദണ്ഡവിമോചനം പ്രാപിക്കാവുന്നതുമാണ്.
b) നവംബർ 1 മുതൽ 8 വരെ സിമിത്തേരി സന്ദർശിച്ച് പ്രാർഥിക്കുക. ഓരോ ദിവസവും ഈ ദണ്ഡവിമോചനം ആത്മാക്കൾക്കായി കാഴ്ച വെയ്ക്കുക.
c) സകല മരിച്ചവരുടെയും ദിവസത്തിൽ (നവം. 2) പള്ളിയിലോ കപ്പേളയിലോ ഉള്ള തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുക. 1 സ്വർഗ്ഗ. 1 വിശ്വാസപ്രമാണം ചൊല്ലി മരിചവർക്കു വേണ്ടി പ്രാർഥിക്കുക.  ഈ ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി കാഴ്ച വെയ്ക്കുക. 

2016, ജനുവരി 23, ശനിയാഴ്‌ച

ഒരു സാധകന്റെ സഞ്ചാരം - 1

                        (The Way of a Pilgrim എന്ന റഷ്യൻ കൃതിയിൽ നിന്ന്)



 വളരെക്കാലം ഞാൻ പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞു. അടുത്തെങ്ങും ഒരു ആദ്ധ്യാത്മികാചാര്യനെ, ഭക്തിയും അനുഭൂതിയുമുള്ള ഒരു മാർഗദർശിയെ, കണ്ടെത്താൻ കഴിയുകയില്ലേ എന്നുഞാൻ എല്ലായിടത്തും അന്വേഷിച്ചു. ഒരു ഗ്രാമത്തിൽ ഒരു മാന്യൻ വളരെക്കാലമായി പാർക്കുന്നുണ്ടെന്നും ആത്മാവിന്റെ രക്ഷ  തേടുന്നുണ്ടെന്നും ഒരു ദിവസം എനിക്ക് വിവരം കിട്ടി. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ആരാധനാമുറിയുണ്ട്.അദ്ദേഹം തന്റെ പറമ്പ് വിട്ട് പുറത്തെങ്ങും പോകാറില്ല. പ്രാർത്ഥനയിലും ഭക്തിപരമായ ഗ്രന്ഥങ്ങൾ വായിച്ചും കാലം കഴിച്ചുപോന്നു. ഇതുകേട്ട് ആ ഗ്രാമത്തിലേക്ക് ഞാൻ ഓടി; അതേ, നടക്കുകയല്ല, ഓടി. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ടുപിടിച്ചു.
"ഞാനെന്താണ് താങ്കൾക്കു ചെയ്യേണ്ടത് ?" അദ്ദേഹം ചോദിച്ചു.
          "അങ്ങ് ഒരു ഭക്തനും അനുഗൃ ഹീതനും ആണെന്നു ഞാൻ കേട്ടിട്ടുണ്ട്." ഞാൻ പറഞ്ഞു. "ദൈവതിരുനാമത്തിൽ ഞാൻ അപേക്ഷിക്കുന്നു, 'നിർത്താതെ പ്രാർഥിക്കുവിൻ' എന്ന അപ്പസ്തോലന്റെ ഉപദേശത്തിന്റെ അർത്ഥമെന്താണെന്ന് സദയം എനിക്കു വിശദമാക്കിത്തന്നാലും.. നിർത്താതെ പ്രാർഥിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് ? എനിക്ക് അതറിയാൻ അതിയായ താത്പര്യമുണ്ട്; പക്ഷേ, അത് എനിക്ക് തീരെ മനസ്സിലാക്കാൻ കഴിയുന്നില്ല.."
തെല്ലിട അദ്ദേഹം ഒന്നും മിണ്ടാതിരുന്നു. എന്നെ സൂക്ഷിച്ചുനോക്കി; എന്നിട്ടുപറഞ്ഞു; "നിരന്തരമായ ആന്തരപ്രാർത്ഥന എന്നുവെച്ചാൽ മനുഷ്യാത്മാവിന്റെ ദൈവാഭിമുഖമായ ഇടവിടാതെയുള്ള വ്യാകുലതയാകുന്നു. ആശ്വാസദായകമായ ഈ സാധനയിൽ വിജയിക്കണമെങ്കിൽ, നിർത്താതെ പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന് നാം ദൈവത്തോട് കൂടെക്കൂടെ അപേക്ഷിക്കണം. കൂടുതൽ പ്രാർഥിക്കുക..  കൂടുതൽ ആവേശത്തോടെ പ്രാർഥിക്കുക. പ്രാർത്ഥന എങ്ങനെയാണ് അഭംഗുരം  നടത്തേണ്ടത് എന്നതു പഠിപ്പിക്കുന്നത്‌ പ്രാർത്ഥന തന്നെയാണ്. പക്ഷേ, അതു സാധിക്കാൻ കുറച്ചുകാലം പിടിക്കും.."
ഇത്രയും പറഞ്ഞ് അദ്ദേഹമെനിക്ക് ആഹാരം വരുത്തിത്തന്നു. യാത്രച്ചെലവിനു പണവും തന്നു. അങ്ങനെ എന്നെ വിട്ടയച്ചു.
അദ്ദേഹം ആ സംഗതി വിശദമാക്കിയില്ല.
ഞാൻ വീണ്ടും യാത്രയായി. പിന്നെയും പിന്നെയും ആലോചിച്ചു. വീണ്ടും വീണ്ടും വായിച്ചു. ഈ മനുഷ്യൻ എന്നോടുപറഞ്ഞതിനെക്കുറിച്ച് പലവട്ടം ഞാൻ ചിന്തിച്ചു.എന്നാൽ, എനിക്ക് അതിന്റെ അടിത്തട്ടിൽ എത്താനൊത്തില്ല.  പക്ഷേ, അതറിയാനുള്ള അത്യാകാംക്ഷ കൊണ്ട് എനിക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല..
ഞാൻ ഒരു 125 മൈലെങ്കിലും നടന്നു;  അവസാനം അന്തിയോടടുത്തപ്പോൾ ഒരു വയസ്സനെക്കണ്ടു...

2016, ജനുവരി 19, ചൊവ്വാഴ്ച

ഒരു സാധകന്റെ സഞ്ചാരം

                       (The Way of a Pilgrim എന്ന റഷ്യൻ കൃതിയിൽ നിന്ന്)

  ദൈവകാരുണ്യത്താൽ ഞാനൊരു ക്രിസ്ത്യാനിയാണ്. എന്റെ പ്രവൃത്തികൾ കൊണ്ട് ഞാനൊരു വലിയ പാപിയാകുന്നു. തീരെ താണനിലയിൽ പിറന്ന്, വീടുവെടിഞ്ഞ് നാടുതോറും അലഞ്ഞുനടക്കുകയാണ്  എന്റെ തൊഴിൽ. കുറച്ച് ഉണങ്ങിയ റൊട്ടിയിട്ട   പൊക്കണം, പുറത്തും പരിശുദ്ധ വേദപുസ്തകം മാറത്തെ കീശയിലും; ഇവയാണ് എന്റെ ലൗകിക സമ്പാദ്യങ്ങൾ.
                         പെന്തക്കോസ്തു പെരുന്നാൾ കഴിഞ്ഞുള്ള ഇരുപത്തിനാലാം ഞായറാഴ്ച ഞാൻ പള്ളിയിൽ കുർബാന കാണാൻ പോയി. വി. പൗലോസ്‌ തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനമാണ് അന്നു വായിച്ചത്. മറ്റു വാക്കുകളുടെ കൂട്ടത്തിൽ ഞാനിതു കേട്ടു: "ഇടവിടാതെ പ്രാർഥിക്കുവിൻ." ഈ പാഠമാണ് മറ്റ് ഏതിനെക്കാളും കൂടുതലായി എന്റെ മനസ്സിൽ പതിഞ്ഞത്. നിർത്താതെ പ്രാർഥിക്കാൻ എങ്ങിനെയാണ് സാധിക്കുക എന്നുഞാൻ ആലോചിക്കാൻ തുടങ്ങി. എന്തെന്നാൽ, ഒരു മനുഷ്യന് ജീവിക്കാൻ വേണ്ടതു നേടുന്നതിന് വേറെ പലതിലും ഏർപ്പെടേണ്ടതായിട്ടുമുണ്ടല്ലോ.  ഞാൻ വേദപുസ്തകം തുറന്നുനോക്കി; സ്വന്തം കണ്ണുകൾ കൊണ്ടു നോക്കിവായിച്ചു; ഞാൻ കേട്ട അതേ വാക്കുകൾ, "ഇടവിടാതെ പ്രാർഥിക്കുവിൻ," (1തെസ.5;17)  "എല്ലാ സമയവും ആത്മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ" (എഫെ.6:18) "എല്ലായിടത്തും കരങ്ങൾ ഉയർത്തിക്കൊണ്ടു പ്രാർഥിക്കണം" (1 തിമോ. 2:8) എന്നിങ്ങനെ. ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു; "പക്ഷേ, അതുകൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത് എന്നൊന്നും പിടികിട്ടിയില്ല. ഞാനെന്താണ് വേണ്ടത് ? ഞാൻ ആലോചിച്ചു. അത് വെളിവാക്കിത്തരാൻ ഒരാളെ എനിക്കെവിടെക്കിട്ടും ?

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ഫാത്തിമാ പ്രാർത്ഥന

ഫാത്തിമാ പ്രാർത്ഥന
                          "ഓ, എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ; നരകാഗ്നിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ; എല്ലാ  ആത്മാക്കളെയും, വിശിഷ്യാ , അങ്ങേ കാരുണ്യം ഏറ്റം ആവശ്യമായവരെയും സ്വർഗ്ഗത്തിലേക്കാനയിക്കേണമേ; ആമേൻ."

                

2012, മാർച്ച് 31, ശനിയാഴ്‌ച

ദിവ്യകാരുണ്യനാഥനായ യേശു

      പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി (വൈദികർക്കു) നൽകുന്ന സന്ദേശം

                                             പരിശുദ്ധ കുർബാനയിലെ യേശു നിങ്ങളുടെ എല്ലാ പ്രാർത്ഥനകളുടേയും കേന്ദ്രബിന്ദുവായിരിക്കണം.  നിങ്ങളുടെ പ്രാർത്ഥനയാകട്ടെ, ആരാധനയുടേയും കൃതജ്ഞതയുടേയും സ്തുതിയുടേയും പ്രായശ്ചിത്തത്തിന്റെയും പ്രാർത്ഥനയായിരിക്കണം.
                    നിങ്ങൾ ദിവ്യകാരുണ്യനാഥനായ യേശുവിന്റെ പരിപൂർണ്ണ ആരാധകരും തീവ്രതയുള്ള ശുശ്രൂഷകരും ആകുവിൻ.    അവൻ   നിങ്ങളിലൂടെയാണല്ലോ   തന്റെ ദിവ്യസാന്നിദ്ധ്യം വീണ്ടും നിങ്ങൾക്കായി   നൽകുന്നതും    സ്വയം   ബലിയായി    അർപ്പിക്കുന്നതും     ആത്മാക്കൾക്കായി ആത്മാർപ്പണം ചെയ്യുന്നതും.
                                        ആരാധനയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും മഹത്തരമായ സ്നേഹത്തിലൂടെയും എല്ലാവരേയും യേശുവിന്റെ പക്കൽ കൊണ്ടു വരുവിൻ.
                    ദിവ്യകാരുണ്യനാഥനായ യേശുവിന്റെ പക്കൽ എല്ലാവരും യഥാർഹം അണയുന്നതിന് എല്ലാവരേയും      സഹായിക്കുവിൻ.      വിശ്വ്വാസികളിൽ       പാപത്തെക്കുറിച്ചുള്ള       ബോധം വരുത്തിക്കൊണ്ടും   വരപ്രസാദാവസ്ഥയിൽ    ദിവ്യകാരുണ്യ സ്വീകരണത്തിനു്   അണയുന്നതിന് അവരെ ക്ഷണിച്ചുകൊണ്ടും അടുത്തടുത്ത് കുമ്പസാരിക്കുന്നതിന് അവരെ അഭ്യസിപ്പിച്ചു കൊണ്ടും എല്ലാവരേയും യേശുവിന്റെ പക്കലേക്ക് കൊണ്ടു വരുവിൻ.
                              പ്രിയസുതരേ, ദൈവനിന്ദാകൃത്യങ്ങളുടെ പ്രവാഹത്തെ തടഞ്ഞു നിർത്താൻ അണ നിർമ്മിക്കുക. അയോഗ്യമായ ദിവ്യകാരുണ്യ സ്വീകരണം ഇക്കാലത്തേപ്പോലെ ഇത്ര കൂടുതലായി മുമ്പൊരിക്കലും നടന്നിട്ടില്ല.
                                                       ഭൂമിയിലെ എല്ലാ സക്രാരികളുടെയും ചുറ്റും നിങ്ങൾ സ്നേഹത്തിന്റെ കാവൽഭടന്മാരാകണമെന്ന് ഞാൻ അഭിലഷിക്കുന്നു.

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍

                        ഫെബ്രുവരി 2 - കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം)

വത്സലസുതരേ,  എന്റെ ദൈവമാതൃത്വത്തിന്റെ സ്നേഹരഹസ്യം കണ്ടാലും! മാതാവെന്ന നിലയിൽ ഞാൻ എന്റെ ശിശുവിനെ പുരോഹിതന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു.
സ്വഭവനത്തിന്റെ മഹിമയിൽ പ്രവേശിക്കുന്ന എന്റെ ദൈവത്തെ പുരോഹിതന്റെ കരങ്ങളിൽ ഞാൻ ആരാധിക്കുന്നു.
           നിയമത്തിന്റെ ഓരോ വ്യവസ്ഥയും നിർവ്വഹിക്കപ്പെടുന്നു. കാഴ്ചവയ്പ്, ബലിയർപ്പണം, വീണ്ടെടുപ്പ്.. ഒരു ശിശു പുരോഹിതന് ഏൽപ്പിക്കപ്പെടുന്നു. അദ്ദേഹത്തിനാകട്ടെ, ആ ശിശു അനേകരിൽ ഒരുവൻ മാത്രം..
                         എന്നാൽ ശിശുവിന്റെ ഹൃദയമുള്ള ഒരുവനു് പിതാവിന്റെ രഹസ്യം വെളിപ്പെടുത്തപ്പെടുന്നു. ജനക്കൂട്ടത്തിലെ ഒരു പാവപ്പെട്ട വൃദ്ധന്റെ മേൽ പരിശുദ്ധാത്മാവ് എഴുന്നെള്ളുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെ, യഹൂദർ പ്രതീക്ഷിച്ചിരുന്ന രക്ഷകനെ സ്നേഹപൂർവം ആലിംഗനം ചെയ്യുന്നതിന് വൃദ്ധൻ തന്റെ കൈകൾ നീട്ടുന്നു.

എന്റെ ഭർത്താവായ ജോസഫും ഞാനും വിസ്മയത്തോടെ നോക്കിനിൽക്കുന്നു. ദിവ്യരഹസ്യം വെളിപ്പെടുത്തപ്പെടുന്നു... ഒരു മനുഷ്യസ്വരം അതിനെ പ്രഖ്യാപനം ചെയ്യുന്നു.

നിയമജ്ഞർക്കും പുരോഹിതർക്കും അതു വെളിപ്പെടുത്തപ്പെടുന്നില്ല.   വിനീതരും ആത്മനാ ദരിദ്രരുമായ ആളുകൾക്ക് - ഒരു വൃദ്ധനും ഒരു സ്ത്രീയ്ക്കും അത് അനാവരണം ചെയ്യപ്പെടുന്നു. ഇവിടെ ഭാവിയിലെ ഒരു സംവിധാനം മുൻകൂട്ടി അരങ്ങേറുകയത്രേ.  ഈ ശിശു അനേകരുടെ രക്ഷയ്ക്കും നാശത്തിനുമായി വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കും. അമ്മയായ എന്റെ ഹൃദയത്തെ ഒരു വാൾ ഭേദിക്കും...

അത്ഭുതകരമെന്നു പറയട്ടെ, അവൻ തന്റെ ദൗത്യനിർവഹണം ആരംഭിക്കുമ്പോൾ ഇതുതന്നെ ആവർത്തിക്കപ്പെടും.
                സിനഗോഗിൽ നിന്ന് അവൻ ബഹിഷ്കരിക്കപ്പെട്ടു. അവൻ പലായനം ചെയ്യേണ്ടി വന്നു. നിയമജ്ഞർ, പുരോഹിതർ തുടങ്ങിയ   വലിയവർ   അവന്റെ   സന്ദേശത്തെ   തിരസ്ക്കരിച്ചു.
ഈ ഔദ്യോഗിക തിരസ്ക്കരണം എന്റെ മാതൃഹൃദയത്തെ തുളയ്ക്കുന്നു..

എങ്കിലും പാവപ്പെട്ടവരും രോഗികളും പാപികളും യേശുവിനെ സ്വാഗതം ചെയ്യുന്നു. അവന്റെ  സ്വരം ലളിതമനസ്കരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നു. ഏറ്റവും ചെറിയവർ എന്റെ മകനു നൽകുന്ന  സ്വീകരണം എന്റെ മാതൃദുഃഖത്തെ തെല്ലു ശമിപ്പിക്കുന്നു.

പിതാവ് അവനു നൽകുന്ന ദാനമാണ് ചെറിയവർ...  സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുന്ന ചെറിയവർ, അവൻ പിതാവിനു നൽകുന്ന നന്ദിപ്രകടനങ്ങളത്രേ.
                എന്റെ പ്രിയപുത്രന്മാരേ, നിങ്ങളെ എന്റെ കരങ്ങളിൽ കൊണ്ടു നടക്കുന്നതിന് നിങ്ങൾ കൊച്ചുകുഞ്ഞുങ്ങളാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

2011, ഡിസംബർ 31, ശനിയാഴ്‌ച

ദൈവമാതൃത്വത്തിരുനാൾ

2012  JANUARY 1

പരിശുദ്ധ കന്യകാമാതാവിന്റെ ദൈവമാതൃത്വത്തിരുനാൾ
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകുന്ന സന്ദേശം)

       ഇന്ന് എന്റെ ദിവ്യമാതൃത്വത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ ഒരു പുതുവർഷം ആരംഭിക്കുകയാണ്.   ഈ  ആദ്യ  ദിവസം തിരുസഭ എന്നെ അമ്മയെന്ന സംജ്ഞയിൽ വിളിച്ചപേക്ഷിക്കുകയും എന്റെ മാതൃ സംരക്ഷണം എല്ലാവരിലും എത്തിക്കുന്നതിന് എന്നോടഭ്യർത്ഥിക്കയും ചെയ്യുന്നു.
             കർത്താവിന്റെ മഹത്തായ ദാനമാണ് സമാധാനം. അത് ക്രിസ്തുമസ്സ് ദിനത്തിൽ     നിങ്ങൾക്കു്    അതിസമൃദ്ധമായി നൽകപ്പെടുന്നു. ബത്ലഹേമിൽ, തന്റെ ജനന സമയത്ത് വളരെ ബലഹീനനായി നിങ്ങൾ കാണുന്ന ഉണ്ണിയേശു, സമാധാനത്തിന്റെ നിത്യനായ രാജാവത്രേ. അവന്റെ നാമം 'സമാധാനം' എന്നാണ്. അവന്റെ ദാനം സമാധാനമാണ്; അവന്റെ ദൗത്യം എല്ലാവർക്കും സമാധാനം കൊണ്ടുവരിക എന്നതാണ്.

               'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും.'  അവൻ ജനിച്ച രാത്രിയിൽ മാലാഖമാർ പാടിയ ആഹ്ളാദദായകമായ ഗാനം ഇതാണ്.

 ദൈവവും മനുഷ്യനും തമ്മിൽ സമാധാനം:  ഇതിനുവേണ്ടിയത്രേ പിതാവിന്റെ വചനം എന്റെ കന്യോദരത്തിൽ മനുഷ്യാവതാരം ചെയ്തതും ബത്ലഹേമിൽ ജനിച്ചതും കാൽവരിയിൽ ആത്മബലി ചെയ്തതും.

എല്ലാ മനുഷ്യരുടെയിടയിലും സമാധാനം:    എന്തെന്നാൽ നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാണ്. യേശുവിന്റെ യഥാർത്ഥ സഹോദരന്മാരാണ്; പരസ്പരവും സഹോദരന്മാരാണ്. നിങ്ങൾ സാഹോദര്യത്തിൽ ജീവിക്കുക എന്നതിലത്രേ മനുഷ്യർ തമ്മിലുള്ള സമാധാനത്തിന്റെ ഉറവിടം സ്ഥിതി ചെയ്യുന്നത്. എന്തെന്നാൽ സമാധാനമാകുന്ന ദാനം സ്നേഹത്തിന്റെ പാതയിൽ മാത്രമേ കാണാൻ കഴിയൂ. സ്നേഹത്തിന്റെ പാതയാകട്ടെ, ദൈവത്തിന്റെ നിയമങ്ങളും കൽപ്പനകളും അനുസരിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.   കർത്താവിന്റെ   നിയമങ്ങൾ അനുസരിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം സ്വാർത്ഥതയുടെയും ക്രമരാഹിത്യത്തിന്റെയും അക്രമത്തിന്റെയും പാതയിലൂടെ ഓടുകയായിരിക്കും.
 
ഈ പുതുവർഷത്തിന്റെ  ആരംഭത്തിൽ നിങ്ങളുടെ രക്ഷകനായ യേശുവിനെയും നിങ്ങളുടെ സ്വർഗ്ഗീയ മാതാവിനെയും നോക്കുക. അവർ നിങ്ങളെ സമാശ്വസിപ്പിക്കയും നയിക്കയും ചെയ്യും.